ന്യൂഡൽഹി: ഇന്ത്യൻ പൗരൻമാർക്ക് വിസ രഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാൻ. കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്ത്യക്കാർക്കുള്ള വിസ ഇളവ് അവസാനിപ്പിച്ചതായി ഇറാൻ അറിയിച്ചിരിക്കുന്നത്.
മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ വർധിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നവംബർ 22 മുതൽ ഇന്ത്യൻ പൗരൻമാർക്ക് ഇറാൻ വിസ രഹിത പ്രവേശനം നിഷേധിച്ചതായി വ്യക്തമാക്കിയത്.
നവംബർ 22ന് ശേഷം ഇറാനിൽ പ്രവേശിക്കുന്നതിനും ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിനും സാധാരണ പാസ്പോർട്ടുള്ള എല്ലാ ഇന്ത്യൻ പൗരൻമാരും മുൻകൂട്ടി വിസ എടുക്കേണ്ടിവരും.
2024 ഫെബ്രുവരി 4 മുതലാണ് വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇറാനിലേക്ക് പ്രവേശിക്കാനുള്ള പദ്ധതി നടപ്പിലാക്കിയിരുന്നത്. പരമാവധി 15 ദിവസം വരെ വിസയില്ലാതെ താമസിക്കാനായിരുന്നു ഇറാൻ അനുമതി നൽകിയിരുന്നത്.